സര്‍ക്കാര്‍ കണ്ണുരുട്ടി; ബസുകള്‍ ഓടിത്തുടങ്ങി

തിരുവനന്തപുരം: ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് നടക്കുന്ന സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്കു കടന്നതിനിടെ കടുത്ത നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സമരം നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. പെര്‍മിറ്റ് റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെടും. ഇതു സംബന്ധിച്ച് ഗതാഗത കമ്മിഷണര്‍ ആര്‍ടിഒമാര്‍ക്കു നിര്‍ദേശം നല്‍കി. ബസ് പിടിച്ചെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഗതാഗത കമ്മിഷണറോടു നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതോടെ ചില സ്ഥലങ്ങളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരത്തും മറ്റുചില ഒറ്റപ്പെട്ട സ്ഥലങ്ങളിലുമാണ് സര്‍വീസ് തുടങ്ങിയിരിക്കുന്നത്. അതിനിടെ ബസുടമകള്‍ക്ക് നോട്ടിസ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. വിദ്യാര്‍ഥികളുടെ മിനിമം യാത്രാനിരക്കു രണ്ടു രൂപയാക്കണമെന്ന ബസുടമകളുടെ ആവശ്യം അംഗീകരിക്കാത്തതാണു ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജില്‍ വര്‍ധനയില്ലെന്നും മിനിമം ചാര്‍ജ് കഴിഞ്ഞു തുടര്‍ന്നു വരുന്ന ഫെയര്‍ സ്‌റ്റേജുകളില്‍ മറ്റു യാത്രക്കാര്‍ക്കായി നിലവില്‍ വര്‍ധിപ്പിച്ച മിനിമം ചാര്‍ജിന്റെ 25% കൂട്ടാമെന്ന നിര്‍ദേശം മന്ത്രി മുന്നോട്ടു വച്ചെങ്കിലും സമരക്കാര്‍ ഇത് അംഗീകരിച്ചില്ല. സമര രംഗത്തുള്ള സ്വകാര്യ ബസ് ഉടമകളുടെ 12 സംഘടനകളുടെ പ്രതിനിധികളുമായാണു മന്ത്രി ചര്‍ച്ച നടത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular