ദിലീപ് ചെയ്ത സഹായം ജീവിതാവസാനം വരെ മറക്കാനാകില്ല; ഇപ്പോഴും മുപ്പതിനായിരം രൂപ നല്‍കാനുണ്ടെന്ന് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ

മലയാളത്തില്‍ സ്വതസിദ്ധമായ അഭിനയശേഷി കൊണ്ട് ഏവരെയും വിസ്മയിപ്പിച്ച അഭിനയ പ്രതിഭയായിരിന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍. 2006 മെയ് 27 നാണ് അദ്ദേഹം വൃക്കരോഗത്തെ തുടര്‍ന്ന് ലോകത്തോട് വിടപറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയും മക്കളും എങ്ങനെയാണ് ജീവിക്കുന്നതെന്ന് ഇന്നും ഒരാളും അന്വേഷിച്ചിട്ടില്ല. ഇപ്പോള്‍ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഒടുവിലിന്റെ ഭാര്യ പത്മജ ഭര്‍ത്താവ് മരിച്ചശേഷമുള്ള ജീവിതത്തെക്കുറിച്ചും സിനിമാലോകത്തിന്റെ നന്ദിയില്ലായ്മയെക്കുറിച്ചും മനസു തുറക്കുകയാണ്.

അദേഹം മരിച്ചശേഷം ഞാനും അമ്മയും മാത്രമാണ് പാലക്കാട്ടെ കേരളശേരിക്ക് അടുത്തുള്ള ഈ വീട്ടില്‍ താമസം. അമ്മക്ക് 89 കഴിഞ്ഞു കിടന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാനൊന്നും വയ്യ. അമ്മയുടെ കാര്യങ്ങള്‍ നോക്കി ഞാനിവിടെ മുഴുവന്‍ സമയവും ഉണ്ടാകും. അമ്മക്ക് കിട്ടുന്ന പെന്‍ഷന്‍ കൊണ്ടാണ് ഇപ്പോള്‍ ഞങ്ങളുടെ ജീവിതം. എനിക്ക് ഒരു പരാതിയും ഇല്ല. അച്ഛന്‍ മിലിട്ടറിയിലായിരുന്നതിനാല്‍ അച്ഛന്റെ മരണശേഷം കിട്ടുന്നതാണ് പെന്‍ഷന്‍. അതുകൊണ്ട് ജീവിച്ചു പോകാം. പിന്നെ അടുത്തകാലത്തായി വാര്‍ദ്ധക്യകാല പെന്‍ഷനായി 1000 രൂപയും കിട്ടുന്നുണ്ട്. ഓണത്തിനോ, വിഷുവിനോ പെരുന്നാളിനുമൊക്കെയാണ് ഈ പണം വരുന്നത് എങ്കിലും ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഇപ്പൊ ഇതൊക്കെ ധാരാളം ആണ്.

വീടിനടുത്ത് ആണ് ലൊക്കേഷനെങ്കില്‍ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതാണ് ഒടുവിലിന് ഇഷ്ടം. മിക്കവാറും ഒറ്റപ്പാലത്ത് സിനിമാ ചിത്രീകരണങ്ങള്‍ ഉണ്ടായത് ഒടുവിലിന് വീട്ടിലെത്താന്‍ എപ്പോഴും സഹായകമായിരുന്നു. ആ സമയത്ത് ഒടുവിലിന്റെ കൂടെ വീട്ടുഭക്ഷണം തേടി മറ്റു സിനിമക്കാരും വരാറുണ്ടായിരുന്നു. അന്ന് കൂടെ വന്നവരൊന്നും പിന്നീട് മരണശേഷം വന്നിട്ടില്ല.

സിനിമക്കാരില്‍ സഹായിച്ചവരുടെ പേരുകളും പത്മജ ഇപ്പോഴും ഓര്‍ക്കുന്നു. സത്യന്‍ അന്തിക്കാടും നടന്‍ ദിലീപും ചെയ്തു തന്ന സഹായങ്ങള്‍ ഒരിക്കലും മറക്കാനാകില്ലെന്ന് അവര്‍ പറയുന്നു. ഒടുവിലിന്റെ മരണസമയത്തും പിന്നീടും സഹായിച്ച വകയില്‍ ദിലീപിന് മുപ്പതിനായിരം രൂപ മടക്കി കൊടുക്കാനുണ്ടെന്നാണ് ഒടുവിലാന്റെ ഭാര്യ പത്മജ പറഞ്ഞത്. ദിലീപ് ഒരിക്കലും ആവശ്യപ്പെടാത്ത പണമാണിത്.

ഇവര്‍ രണ്ടു പേരുമല്ലാതെ മറ്റാരു കാര്യമായ സഹായം ചെയ്യുക പോയിട്ട് അന്വേഷിക്കുക പോലും ചെയ്തിട്ടില്ല. ഒരിക്കല്‍ ഒരു നടന്‍ അടുത്ത ടൗണില്‍ കട ഉദ്ഘാടനത്തിന് പോയത് ഒടുവിലിന്റെ നാട്ടിലൂടെയാണ്. വീട്ടില്‍ ഇറങ്ങാന്‍ സമയമില്ലെന്ന് പറഞ്ഞ് പോയെന്നും അവര്‍ പറഞ്ഞു.

1975 ലാണ് പത്മജയെ ഒടുവില്‍ വിവാഹം കഴിക്കുന്നത്. 1970 ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത ദര്‍ശനം എന്ന ചിത്രത്തിലാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ആദ്യമായി അഭിനയിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular