അമേരിക്കയെ വിറപ്പിച്ച് വീണ്ടും വെടിവെപ്പ്; ഫ്ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പട്ടു, അക്രമി ഇതേ സ്‌കൂളില്‍ നിന്ന പുറത്താക്കപ്പെട്ട 19കാരന്‍

ഫ്ളോറിഡ: അമേരിക്കയെഞെട്ടിച്ചുകൊണ്ട് ദക്ഷിണ ഫ്ളോറിഡയിലെ സ്‌കൂളില്‍ വെടിവെപ്പ്. പാര്‍ക്ക്ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ കുറഞ്ഞത് 17 പേര്‍ കൊല്ലപ്പെട്ടു. ഇതേ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട 19-കാരനായ നിക്കോളസ് ക്രൂസ് ആണ് അക്രമി. ഇയാളെ പൊലീസ് പിടികൂടി.

ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം മൂന്നു മണിയോടെയാണ് മജോരിറ്റി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ വെടിവെപ്പുണ്ടായത്. വെടിശബ്ദം ഉയര്‍ന്നതോടെ അധ്യാപകരും വിദ്യാര്‍ഥികളും ചിതറിയോടി. 12 പേര്‍ സ്‌കൂളിനുള്ളിലും മൂന്നു പേര്‍ പുറത്തും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

തോക്കുമായി എത്തിയ നിക്കാളാസ് യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. സ്‌കൂളിന് പുറത്ത് വെച്ച് മൂന്നുപേരെ വെടിവെച്ച ശേഷം സ്‌കൂല്‍നുള്ളിലേക്ക് കടന്ന് മറ്റ് 12 പേരെക്കൂടി കൊല്ലുകയായിരുന്നു. ഈ വര്‍ഷം അമേരിക്കയിലെ സ്‌കൂളുകളില്‍ നടക്കുന്ന 18 ാമത്തെ വെടിവെപ്പാണിത്. 2013 മുതല്‍ 291 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കണക്ടിക്കട്ടില്‍ 2012-ല്‍ ഉണ്ടായ വെടിവെപ്പില്‍ 20 കുട്ടികള്‍ മരിച്ചതിനു ശേഷം അമേരിക്ക കണ്ട ഭീകരമായ സംഭവമാണ് ഇത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച് ട്വീറ്റ് ചെയ്തു. കുട്ടികള്‍ക്കോ അധ്യാപകര്‍ക്കോ മറ്റാര്‍ക്കുമോ അമേരിക്കന്‍ സ്‌കൂളുകളില്‍ അരക്ഷിതാവസ്ഥ തോന്നാന്‍ പാടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കൂടാതെ, ഫ്ളോറിഡ ഗവര്‍ണര്‍ റിക്ക് സ്‌കോട്ടുമായി താന്‍ സംസാരിച്ചുവെന്നും നിയമപരമായി ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular