‘റേഞ്ച് കിട്ടാ പട്ടിക്കാട്ടില്‍ എങ്ങനെ കാണും തുണ്ടുപടം’ ആ സമരം തുണ്ടുപടം കാണാന്‍ സൗകര്യം ആവശ്യപ്പെട്ടായിരുന്നില്ല!!! സമരത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്

തിരുവനന്തപുരം: കുറേ പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് അശ്ലീല വീഡിയോകള്‍ കാണാന്‍ സൗകര്യം വേണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നു എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായിരിന്നു. ഇത്തരം വിചിത്രമായ ഒരാവശ്യത്തിന് പെണ്‍കുട്ടികള്‍ സമരം ചെയ്യുമോ എന്നൊന്നും ചിന്തിക്കാതെ മലയാളികള്‍ ഈ വീഡിയോ പരമാവധി ഷെയര്‍ ചെയ്ത് വൈറലാക്കുകയും ചെയ്തു.

തിരുവനന്തപുരം ജില്ലയിലെ ചെറുവരക്കോണത്തുള്ള സി.എസ്.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസിലെ പെണ്‍കുട്ടികളാണ് കോളേജില്‍ നടത്തിയ സമരത്തിന്റെ ഭാഗമായി മുദ്രാവാക്യങ്ങള്‍ വിളിച്ചത്. ‘റേഞ്ച് കിട്ടാ പട്ടിക്കാട്ടില്‍, എങ്ങനെ കാണും തുണ്ടുപടം’ എന്നായിരുന്നു പെണ്‍കുട്ടികള്‍ വിളിച്ച മുദ്രാവാക്യം.

എന്നാല്‍, 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അതിനുശേഷം അവര്‍ വിളിക്കുന്ന മുദ്രാവാക്യം ഇങ്ങനെയാണ്:

‘പോയേ പോയേ കിടപ്പാടം പോയേ,
തായോ തായോ തിരിച്ചു തായോ.
ഇറക്കി വിട്ടേ ഇറക്കി വിട്ടേ,
ഞങ്ങളെ ഹോസ്റ്റലീന്നിറക്കി വിട്ടേ’

ഇതു കേട്ടപ്പോള്‍ പോലും അവര്‍ യഥാര്‍ത്ഥത്തില്‍ എന്തിനു വേണ്ടിയായിരിക്കും സമരം ചെയ്തത് എന്ന് ആലോചിക്കാത്തവരാണ് വീഡിയോ വൈറലാക്കാന്‍ ഉത്സാഹിച്ചത്. ചിരിച്ചുകൊണ്ടാണ് പെണ്‍കുട്ടികള്‍ ഈ മുദ്രാവാക്യം വിളിച്ചതെന്നും ആരും ശ്രദ്ധിച്ചില്ല. ആദ്യ രണ്ടുവരി കേട്ടപ്പോള്‍ തന്നെ ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ ഈ കുട്ടികളെ അധിക്ഷേപിച്ചും വീഡിയോ ഷെയര്‍ ചെയ്ത് കൂടുതല്‍ പേരിലേക്ക് എത്തിച്ചും തങ്ങളുടെ പ്രബുദ്ധത തെളിയിക്കാനായിരുന്നിരിക്കണം ഭൂരിഭാഗം പേരും ശ്രമിച്ചിട്ടുണ്ടാകുക.

മലയാളികളുടെ അച്ചടക്കമില്ലാത്ത സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ ഇരകളാകേണ്ടിവന്ന ഈ പെണ്‍കുട്ടികളില്‍ പലരും ഇപ്പോള്‍ മാനസികമായി അനുഭവിക്കുന്ന ബുദ്ധിമുട്ട് ഏറെയാണ്. എന്നാലും അതിനേക്കാളെല്ലാം വലിയ സന്തോഷവും ഇവര്‍ക്കുണ്ട്. കാരണം, സമരം ചെയ്ത്, തൊണ്ടകീറി മുദ്രാവാക്യങ്ങള്‍ വിളിച്ച് തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുത്ത മിടുക്കികളാണ് സി.എസ്.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസിലെ പെണ്‍പുലികള്‍.

തുണ്ടുപടം അഥവാ അശ്ലീല വീഡിയോകള്‍ കാണാന്‍ ഫോണിന് റേഞ്ച് കിട്ടാത്ത പ്രശ്നത്തിന് പരിഹാരം കാണാനായിരുന്നില്ല അവര്‍ ഈ മുദ്രാവാക്യം വിളിച്ചതെന്നാണ് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്റെ ആത്മരോഷമാണ് ആ മുദ്രാവാക്യത്തില്‍ പ്രതിഫലിച്ച്. പ്രിന്‍സിപ്പലിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ ആക്ഷേപമാണ് തങ്ങളെ കൊണ്ട് ഈ മുദ്രാവാക്യം വിളിപ്പിച്ചതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.

‘നിങ്ങള്‍ക്ക് രാത്രിയില്‍ തുണ്ടുപടം കാണുന്നതാണ് ഇവിടെ പരിപാടി. അതുകൊണ്ടാണ് രാവിലെ എഴുന്നേറ്റ് കോളേജില്‍ വരാന്‍ ബുദ്ധിമുട്ട്. അതാണ് എതിര്‍ലിംഗത്തില്‍ പെട്ടവരോട് ഇത്ര താല്‍പ്പര്യം. നിങ്ങള്‍ക്കിടയില്‍ സ്വവര്‍ഗാനുരാഗികള്‍ ഉണ്ട്.’ എന്നെല്ലാമാണ് പ്രിന്‍സിപ്പല്‍ ഡോ. എ. പ്രസന്ന തങ്ങളോട് പറഞ്ഞതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകരോടും പ്രിന്‍സിപ്പല്‍ ഇതേ കാര്യങ്ങള്‍ പറഞ്ഞ് തങ്ങളെ അപമാനിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇതിനെതിരെയാണ് കുട്ടികള്‍ ഇത്തരത്തിലുള്ള മുദ്രാവാക്യം വിളിച്ചത്.

‘ഞങ്ങള്‍ സമരം ചെയ്യുമ്പോള്‍ ഞങ്ങളുടെ പ്രിന്‍സിപ്പല്‍ ഇത്തരത്തിലാണ് ഞങ്ങളോടു സംസാരിക്കുന്നത് എന്ന് പുറംലോകം അറിയാനാണ് ഞങ്ങള്‍ ഈ മുദ്രാവാക്യം ഉണ്ടാക്കി വിളിച്ചത്. എന്നാല്‍ അതിന്റെ ഭവിഷ്യത്ത് ഇത്രത്തോളം ഉണ്ടാകുമെന്ന് ഞങ്ങള്‍ കരുതിയില്ല.’ -സമരം നടത്തിയ പെണ്‍കുട്ടികള്‍ പറയുന്നു.

കോളേജ് ഗെയിറ്റിനു പുറത്ത് തങ്ങള്‍ക്ക് പിന്തുണയുമായി നില്‍ക്കുകയായിരുന്ന ആണ്‍കുട്ടികളാണ് ഈ മുദ്രാവാക്യം തങ്ങള്‍ വിചാരിച്ച രീതിയിലല്ല പ്രചരിക്കപ്പെടുന്നത് എന്ന് പറഞ്ഞത്. അവര്‍ പറഞ്ഞതിനനുസരിച്ച് ഈ മുദ്രാവാക്യങ്ങള്‍ പിന്നീട് ഒഴിവാക്കിയെന്നും പെണ്‍കുട്ടികള്‍ പറയുന്നു. സമരവീര്യം പുറംലോകത്തെ അറിയിക്കുക എന്ന സദുദ്ദേശത്തോടെ മറ്റ് വിദ്യാര്‍ത്ഥികള്‍ ഈ മുദ്രാവാക്യങ്ങള്‍ അടങ്ങിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

എന്നാല്‍ ഇതിനിടെ ചിലര്‍ ദൃശ്യങ്ങളില്‍ നിന്നും ഈ മുദ്രാവാക്യമുള്‍പ്പെടുന്ന ഭാഗം മാത്രം മന:പൂര്‍വ്വം മുറിച്ചു മാറ്റി കുപ്രചരണം നടത്തുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. അശ്ലീല സിനിമകള്‍ കണ്ടതിന്റെ പേരില്‍ പുറത്താക്കപ്പെട്ടവരാണ് ഈ പെണ്‍കുട്ടികളെന്നും അവരെ തിരിച്ചെടുക്കാനാണ് സമരം ചെയ്യുന്നതെന്നും അശ്ലീല സിനിമകള്‍ കാണാന്‍ ഫോണിന് റേഞ്ചില്ലാണ് ഇവരുടെ പരാതിയെന്നുമെല്ലാമാണ് പിന്നീടുണ്ടായ പ്രചരണം.

പരിചയത്തിലുള്ള സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ആദ്യഘട്ടത്തില്‍ ഉണ്ടായ പ്രചരണങ്ങളെ തടുക്കാന്‍ കഴിഞ്ഞു. എല്ലാം കെട്ടടങ്ങിയെന്നു കരുതിയപ്പോഴാണ് വീണ്ടും കുപ്രചരണം ആരംഭിച്ചത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയാകുകയും ചെയ്തു. വളരെ മോശമായാണ് തങ്ങളെ കുറിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. തങ്ങളെ അപമാനിക്കായി ചിലര്‍ ആസൂത്രിതമായാണ് വീഡിയോ പ്രചരിപ്പിച്ചതാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

കുപ്രചരണം അതിരുകടന്നതോടെ അതിനെതിരെ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി. സൈബര്‍ സെല്‍, പൊലീസ് എന്നിവര്‍ക്കു പുറമെ മുഖ്യമന്ത്രി പിണറായി വിജയനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തു കിട്ടിയാലും വൈറലാക്കാനുള്ള വ്യഗ്രതയില്‍ മുന്‍പിന്‍ നോക്കാതെ പ്രചരിപ്പിക്കുന്ന സമൂഹത്തിന്റെ മനോഭാവം മാറേണ്ടതുണ്ടെന്ന് ഇവര്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular