നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ക്കായി പ്രതിഭാഗം ഹൈക്കോടതിലേയ്ക്ക്‌

അങ്കമാലി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപിനു നല്‍കാന്‍ കഴിയില്ലെന്ന് അങ്കമാലി കോടതി ഉത്തരവിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചന. . ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി അങ്കമാലി കോടതി തള്ളിയിരുന്നു. കേസ് വിചാരണയ്ക്കായി എറണാകുളം സെഷന്‍സ് കോടതിക്കു കൈമാറി. ദൃശ്യങ്ങള്‍ ദിലീപിനു നല്‍കിയാല്‍ പുറത്തുപോകാനും നടിയെ അപകീര്‍ത്തിപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണു കോടതിയുടെ ഉത്തരവ്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടു കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ ക്രമക്കേടു നടന്നിട്ടുണ്ടെന്നും ഇക്കാര്യം കേസ് വിസ്താരവേളയില്‍ തെളിയിക്കാനായി ദൃശ്യങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണു ദിലീപ് കോടതിയെ സമീപിച്ചത്. ഹര്‍ജി തള്ളിയ കോടതി, കേസ് വിചാരണയ്ക്കായി എറണാകുളം സെഷന്‍സ് കോടതിക്കു കൈമാറി. ദൃശ്യങ്ങള്‍ക്കായി പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണു വിവരം.
മുഖ്യപ്രതി സുനില്‍കുമാറെന്ന പള്‍സര്‍ സുനിയടക്കം എട്ടു പ്രതികളാണു കേസ് കേള്‍ക്കുന്നതിനായി കോടതിയില്‍ എത്തിയിരുന്നത്. ‘ഞാനിവിടെ കിടക്കും, കാശുള്ളവന്‍ രക്ഷപെട്ടു പോകും’– വിധികേട്ടു പുറത്തെത്തിയ സുനി മാധ്യമങ്ങളോടു പറഞ്ഞു. പൊലീസ് നല്‍കിയ സിഡിയില്‍ ഒരു സ്ത്രീയുടെ ശബ്ദമുണ്ടെന്നു ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ദിലീപ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്.
ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദത്തെ സംബന്ധിച്ചു പൊലീസ് ഇതുവരെ പരിശോധന നടത്തിയിട്ടില്ല. ഈ ശബ്ദം ആരുടേതെന്നു പരിശോധിക്കണം. പുരുഷ, സ്ത്രീ ശബ്ദം ഉണ്ടെന്ന വിവരംപോലും പൊലീസ് നല്‍കിയ രേഖകളിലില്ല. ദൃശ്യങ്ങളിലെ ശബ്ദം ആരുടേതാണെന്നോ സ്ത്രീ ശബ്ദം പരാതിക്കാരിയുടേതാണെന്നോ പ്രതിഭാഗം പറഞ്ഞിട്ടില്ലെന്നു ഹര്‍ജി പരിഗണിക്കവെ ദിലീപ് നിലപാടെടുത്തിരുന്നു. എന്നാല്‍, ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ പൊലീസും പ്രോസിക്യൂഷനും ഉറച്ചുനില്‍ക്കുകയായിരുന്നു. സാക്ഷിമൊഴികളും സിസിടിവി ദൃശ്യങ്ങളും അടക്കം തെളിവുകള്‍ കഴിഞ്ഞദിവസം കോടതി വഴി ദിലീപിനു കൈമാറിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular