ഞങ്ങളുടെ സംഘടന ഡബ്ല്യു.സി.സിയുമായി മത്സരിക്കാനില്ല, പുരുഷ സിനിമാ പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്: സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കേള്‍ക്കാനും പറയാനും ഇടം വേണമെന്ന് ഭാഗ്യലക്ഷ്മി

കൊച്ചി: ‘മലയാള സിനിമയില്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന മേഖല എന്ന് പറഞ്ഞാല്‍ അഭിനയത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഡബ്ബിംങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടന രൂപീകരിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ സംഘടനയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

സിനിമയില്‍ സ്ത്രീകള്‍ നിരവധി മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംവിധാനം, തിരക്കഥ, മേക്ക്അപ്പ്, ഡബ്ബിംങ്, ഹെയര്‍ ഡ്രെസ്സിംഗ്, എഡിറ്റിംങ്, കോസ്റ്റിയൂം ഡിസൈനിംങ് സഹസംവിധായകര്‍ എന്നിങ്ങനെ പോകുന്നു. നമുക്ക് കൂടുതല്‍ അറിയാവുന്നത് നടിമാരെയും അല്ലെങ്കില്‍ സംവിധായികമാരെയുമാണ്. ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു വിഭാഗമുണ്ട്. അതായത് അവര്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്തവര്‍. ഡബ്ബിംങ് ആര്‍ട്ടിസ്റ്റുകള്‍ പൊതുവേ സുരക്ഷിതരാണ്. പക്ഷേ മറ്റുവിഭാഗങ്ങളില്‍ പലരും സുരക്ഷിതരല്ല. സാധാരണ ജനറല്‍ ബോഡിയിലാണ് ഇവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാറുള്ളത്. പക്ഷേ ഇവരില്‍ പലരും ഭയം കൊണ്ട് സംസാരിക്കാറില്ല. അവര്‍ക്ക് തുറന്ന് സംസാരിക്കാനുള്ള ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്.

ഡബ്ല്യൂ.സി.സിയുമായി മത്സരിക്കാനൊന്നുമല്ല. അതെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ആ വിഷയത്തിലേക്ക് പോകുന്നില്ല. ഇത് ഫെഫ്കെയുടെ നേതൃത്വത്തിലുള്ള ഒരു ട്രേഡ് യൂണിയനാണ്. പുരുഷ സിനിമാ പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്. സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് ജോലി ചെയ്യുന്ന മേഖലയാണ് സിനിമ. അതില്‍ പുരുഷന്‍മാരെ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല. എന്നാല്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കേള്‍ക്കാനും പറയാനും ഇടം വേണം. അതാണ് സംഘടനയുടെ ലക്ഷ്യംമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular